കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്കുനേരെ എറണാകുളം തിരുവാണിയൂരില്‍ സദാചാര ഗുണ്ടകളുടെ ക്രൂര ആക്രമണം. കൊല്ലം സ്വദേശിനിയായ യുവതിക്കാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനമേറ്റത്. ജോലി കഴിഞ്ഞ് ആണ്‍ സുഹൃത്തിനൊപ്പം വരികയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ സംഘം 'ഇവിടെ വേഷംകെട്ടല്‍ എടുക്കുവാണോ?' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം ആരംഭിച്ചത്. യുവതിയെ മുഖത്തടിക്കുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാനായി എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെയും സദാചാര സംഘം ഭീഷണിപ്പെടുത്തി തടഞ്ഞു. ഒടുവില്‍ ചോറ്റാനിക്കര പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തില്‍ മണിക്കുട്ടന്‍, ബിബിന്‍, ബേബി എന്നിവരുള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മറ്റ് ആറുപേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സദാചാരത്തിന്റെ പേരില്‍ നിയമം കൈയ്യിലെടുക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ജനവാസ മേഖലയില്‍ നടന്ന ഈ അക്രമം പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.