കൊച്ചി: ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയുമായി ഒരു കുടുംബം സമരരംഗത്ത്. മകന്റെ പേരിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കി തരാമെന്ന് വാഗ്ദാനം നല്‍കി പത്തു ലക്ഷത്തിലധികം രൂപ കോതമംഗലത്തെ ബിജെപി നേതാക്കള്‍ തട്ടിയെടുത്തെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ചേലാട് സ്വദേശി ജോര്‍ജും കുടുംബവുമാണ് കോതമംഗലം ബിജെപി മണ്ഡലം ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. ജോര്‍ജിന്റെ മകന്റെ പേരില്‍ ബംഗളൂരുവിലും കാസര്‍ഗോഡും നിലവിലുള്ള കേസുകളില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന്‍ മാങ്ങോടും ടി.എസ്. സുരേഷും ഉറപ്പുനല്‍കിയത്രേ. ഇത് വിശ്വസിച്ച് ജോര്‍ജ് പലപ്പോഴായി അക്കൗണ്ട് വഴിയും നേരിട്ടും പത്തു ലക്ഷത്തിലധികം രൂപ ഇവര്‍ക്ക് നല്‍കി. എന്നാല്‍, കഴിഞ്ഞ ദിവസം മകനെതിരെ ബംഗളൂരു പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് കേസുകളില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്നും തങ്ങള്‍ ചതിക്കപ്പെട്ടെന്നും കുടുംബം തിരിച്ചറിഞ്ഞത്.

പണം നല്‍കിയതിന് ശേഷം നേതാക്കളെ സമീപിച്ചപ്പോള്‍ ഒഴിഞ്ഞുമാറാനാണ് ഇവര്‍ ശ്രമിച്ചതെന്ന് ജോര്‍ജ് ആരോപിക്കുന്നു. പിന്നീട് ഒരു അഭിഭാഷകനെ പരിചയപ്പെടുത്തി കൊടുത്തതല്ലാതെ തട്ടിയെടുത്ത പണം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ നേതാക്കള്‍ തയ്യാറായില്ല. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ സാധാരണക്കാരെ ഇത്തരത്തില്‍ വഞ്ചിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

പണം തിരികെ ലഭിക്കുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. സംഭവം പ്രാദേശിക ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.