ബേതുല്‍: മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ദാംജിപുരയില്‍ യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരം പ്രചരിച്ചതോടെ സംഘര്‍ഷം. പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ വിഡിയോ പ്രചരിച്ചതോടെ പ്രദേശവാസികള്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് പറഞ്ഞു.

വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിയുമായി അടുപ്പമുള്ള പഞ്ചര്‍ കടയ്ക്ക് ആള്‍ക്കൂട്ടം തീയിട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇലക്ട്രിക്കല്‍ ഷോപ്പ്, സലൂണ്‍, മൊബൈല്‍ ഹാര്‍ഡ്വെയര്‍ സ്റ്റോര്‍, ഓട്ടോ പാര്‍ട്സ് കട എന്നിവയും തകര്‍ത്തു. ബലാത്സംഗത്തിന് ഇരയായതായി പറയപ്പെടുന്ന പശു പ്രതിയുടേതാണെന്ന് പോലീസ് പറഞ്ഞു.

ഏഴു കടകളും നാലു കാറും ഒരു വീടും ആക്രമിക്കപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് താമസക്കാര്‍ പോലീസിനെ സമീപിച്ചതായും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൗണ്‍സിലിങ് നടത്തുന്നുണ്ടെന്നും എംഎല്‍എ മഹേന്ദ്ര സിങ് പറഞ്ഞു. കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ സമീപ ജില്ലയില്‍ നിന്നും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.