തൃശ്ശൂര്‍: അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയര്‍ത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്. ഫെബ്രുവരി 21ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കും.

തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21ന് നഴ്‌സുമാര്‍ തൃശ്ശൂരില്‍ ഒത്തുകടി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. അന്നേ ദിവസം മൂന്നിലൊന്ന് നഴ്‌സുമാര്‍ മാത്രമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുക.

കഴിഞ്ഞ ഏഴു വര്‍ഷമായി ആരോഗ്യ മേഖലയില്‍ ശമ്പള പരിഷ്‌കരണം നടന്നിട്ടില്ലെന്ന് യു.എന്‍.എ ചൂണ്ടിക്കാട്ടുന്നു. 2016ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് തുല്യമായ ശമ്പളം സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്കും ലഭിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. 40,000 രൂപ അടിസ്ഥാന ശമ്പളമാക്കണമെന്നാണ് അഞ്ച് വര്‍ഷമായി യു.എന്‍.എ ആവശ്യപ്പെടുന്നത്.