കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കെ സുധാകരനെ പിന്തുണച്ച് കണ്ണൂര്‍ നഗരത്തില്‍ വ്യാപക ഫ്ളക്സ് ബോര്‍ഡുകള്‍. 'കെ സുധാകരന്‍ തുടരും' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരന്റെ നിയമസഭ സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് സ്വീകരണം അറിയിച്ചുകൊണ്ടുള്ള വിവരണങ്ങളും ഫ്ളക്സിലുണ്ട്.

'അധികാരത്തിന്റെ തണലിലല്ല. പ്രവര്‍ത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളില്‍ പ്രസ്ഥാനം തളരുമ്പോള്‍ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയര്‍ന്ന സൂര്യനാണ് കെ സുധാകരന്‍. പ്രവര്‍ത്തകന്റെ ഹൃദയത്തിലാണ് അദ്ദേഹം, അധികാരത്തിന്റെ ചില്ലുമേടയിലല്ല. കെ സുധാകരന്‍ തുടരും' എന്നാണ് ഫ്ളക്സിലെ വാക്കുകള്‍. അധികാരവും ചെങ്കോലും ഇല്ലെങ്കിലും പ്രവര്‍ത്തകര്‍ക്ക് വേണ്ടി പടച്ചട്ട അണിഞ്ഞവനാണ് സുധാകരനെന്നും വിശേഷണമുണ്ട്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നിന്ന് തുടങ്ങിയ പൊതുയോഗയാത്രയില്‍ നിന്ന് സുധാകരന്‍ ഇറങ്ങിപ്പോയതിന് തൊട്ട് പിന്നാലെയാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

നിലവില്‍ കണ്ണൂരില്‍നിന്നുള്ള എംപിയായ സുധാകരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനുള്ള താല്‍പര്യം നേരത്തെ പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി മത്സരിക്കാന്‍ പറയുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ഔദ്യോഗികമായൊരു തീരുമാനം വന്നിട്ടില്ല.