പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്ത് പോലിസ്. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീറാണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്. 57കാരനായ ഇയാള്‍ സ്വന്തം ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെ അനാശാസ്യത്തിനായി ഇവിടെ എത്തിച്ചിരുന്നതായാണ് വിവരം.

ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച എട്ടു പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉടമയ്ക്ക് പുറമേ ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാള്‍, ആസാം, ബെംഗളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള എട്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ലോഡ്ജില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് കാഴ്ചവെച്ച് പണമുണ്ടാക്കലാണ് ലോഡ്ജിന്റെ നടത്തിപ്പിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

ലോഡ്ജിനുള്ളിലെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും കണ്ടെത്തി. പ്രതിക്കെതിരെ 2013, 2020 വര്‍ഷങ്ങളില്‍ സമാന കേസുകള്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു.