പത്തനംതിട്ട : വന്യമൃഗങ്ങള്‍ കാരണമുണ്ടാകുന്ന കൃഷിനാശത്തിനും വസ്തുനാശത്തിനും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് ആക്ഷേപമുള്ള സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ 3 മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 1200 ല്‍ പരം കുടുംബങ്ങള്‍ക്ക് വനംവകുപ്പുദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റില്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന പരാതിയിലാണ് ഉത്തരവ്. സ്വന്തം പറമ്പില്‍ കൃഷി ചെയ്യുന്ന ദേഹണ്ഡങ്ങളും മരങ്ങളും യഥേഷ്ടം ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ലെന്നും വന്യമൃഗശല്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള പരാതിയിലാണ് നടപടി.അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെയും നടുവത്തുമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെയും നേരില്‍ കേട്ട ശേഷമാണ് കമ്മീഷന്‍ ഉത്തരവ് പാസാക്കിയത്. വന്യമൃഗ ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കണമെന്നും അപേക്ഷ ലഭിച്ചാല്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പ്രാദേശിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പ്രദേശത്ത് ആന അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നതിനായി പ്രധാന വന്യമൃഗതാരകള്‍ വരുന്ന വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിംഗുകള്‍ വനംവകുപ്പിന്റെ ഡെക്കാമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപണികള്‍ നടത്താന്‍ നടപടിയെടുത്തുവരുന്നതായി കോന്നി ഡി.എഫ്.ഒ. കമ്മീഷനെ അറിയിച്ചു. നബാര്‍ഡ് പദ്ധതിയില്‍ സോളാര്‍ തൂക്കുവേലികള്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്വന്യമൃഗങ്ങള്‍ കാരണം നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടിയെടുക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗ ആക്രമണം കാരണമുള്ള നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തേണ്ടത് സര്‍ക്കാരാണെന്നും ഡി.എഫ്.ഒ. അറിയിച്ചു.

സോളാര്‍ ഫെന്‍സിംഗുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പദ്ധതികള്‍ 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. രാത്രികാല പട്രോളിംഗുകള്‍ ഫലവത്തായി നടത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വന്യമൃഗ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാവശ്യമായ ബോധവത്കരണവും സാങ്കേതിക സഹായവും ഗ്രാമപഞ്ചായത്ത് അധികൃതര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അരുവാപ്പുലം സ്വദേശി രാജന്‍ എബ്രഹാം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.