കണ്ണൂര്‍: തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്ത് കടിക്കാന്‍ വന്ന തെരുവുനായ്ക്കള്‍ അട്ടഹാസവും ചിലമ്പൊലി ഒച്ചയും കേട്ട് ഭയന്ന് കണ്ടം വഴി ഓടി രക്ഷപ്പെട്ടു. തെയ്യക്കോലത്തിന് നേരെ കുരച്ചുചാടിയ തെരുവുനായ്ക്കള്‍ക്കാണ് അക്കിടി പറ്റിയത്.നടുവിലില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം നടന്നത്.

തെരുവുനായ്ക്കളെ ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി നേരിടുകയാണ് തെയ്യം കലാകാരന്‍ ചെയ്തത്. ആചാരത്തിന്റെ ഭാഗമായ പെരുവാറ്റുപാച്ചിലിന് പുറപ്പെട്ടതായിരുന്നു ആലക്കുന്ന് ചാമുണ്ഡി തെയ്യം.

കൂടെ അകമ്പടി വാദ്യക്കാരോ ഉണ്ടായിരുന്നില്ല. പ്രധാന റോഡില്‍ നിന്ന് കട്ട് റോഡിലേക്ക് കയറിയപ്പോഴായിരുന്നു മൂന്നോളം തെരുവുനായ്ക്കള്‍ തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്തത്. ഒട്ടും പതറാതെ തെയ്യം കലാകാരന്‍ ചിലമ്പ് കൊണ്ട് ശബ്ദമുണ്ടാക്കുകയും അട്ടഹസിക്കുകയുമായിരുന്നു. ഇത് കണ്ടതോടെ തെരുവുനായ്ക്കള്‍ തിരിഞ്ഞോടുകയായിരുന്നു.

തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എ പി കണ്ണന്‍ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ മകന്‍ 19കാരനായ ആദിത്യനാഥായിരുന്നു കോലമണിഞ്ഞത്. തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ആദിത്യനാഥ്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.