കോതമംഗലം: കോണ്‍ഗ്രസിന്റെ സൈബര്‍ ഗ്രൂപ്പുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനമല്ല, മറിച്ച് പച്ചയായ ഗുണ്ടാപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ. സ്വന്തം പാര്‍ട്ടിയുടെ നേതാക്കളെപ്പോലും അധിക്ഷേപിക്കുന്ന നിലവാരമില്ലാത്ത സംഘമായി കോണ്‍ഗ്രസ് സൈബര്‍ വിംഗ് മാറിയിരിക്കുകയാണെന്നും അവര്‍ തുറന്നടിച്ചു.

തൊഴിലുറപ്പ് പദ്ധതിയെയും ഓണം ബോണസിനെയും കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ച് ട്രോളുകളാക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു ശൈലജ. പത്തനംതിട്ടയില്‍ തൊഴിലുറപ്പ് തൊഴിലാളികളുമായി നടത്തിയ സംവാദമാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ആധാരമായത്. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ അന്നത്തെ യു.പി.എ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഇടതുപക്ഷമാണെന്ന വസ്തുത ശൈലജ ആവര്‍ത്തിച്ചു.

രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിച്ചത് ഇടതുപക്ഷത്തിന്റെ നിരന്തര ഇടപെടല്‍ മൂലമാണെന്നും ഇതിനെ പരിഹസിക്കുന്നവര്‍ ചരിത്രം പഠിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.