തൃശൂര്‍: പാല്‍ പിരിക്കാതെ തന്നെ നേരിട്ട് തൈരും മറ്റ് പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കാനാവശ്യമായ നൂതന വിദ്യയുമായി കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. നീണ്ട കാലത്തെ ഗവേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ഈ കണ്ടെത്തലിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. തൈരിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാനും സഹായിക്കുന്ന 'സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍' സാങ്കേതികവിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്.

തിരുവനന്തപുരം ഡെയറി സയന്‍സ് കോളേജിലെയും മണ്ണുത്തി വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഡോ. രജീഷ് ആര്‍, ഡോ. ബീന എ.കെ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണ് ഈ നേട്ടത്തിന് പിന്നില്‍. സാധാരണ ഗതിയില്‍ വായുരഹിത ശ്വസനത്തിലൂടെ പാല്‍ പുളിപ്പിക്കുന്ന ബാക്ടീരിയകളെ, വായുസഹിത ശ്വസനപ്രക്രിയയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഈ അത്ഭുത മാറ്റം സംഭവിച്ചത്. ഇത്തരത്തില്‍ തയ്യാറാക്കുന്ന 'ഉറ' നാലു മാസത്തിലധികം ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകും.

ഇത് ക്ഷീരകര്‍ഷകര്‍ക്കും വ്യവസായ മേഖലയ്ക്കും വലിയ ആശ്വാസമാകും. ഉല്‍പ്പന്നങ്ങളുടെ കാര്യശേഷിയും സഹിഷ്ണുതയും വര്‍ദ്ധിക്കുന്നതോടെ വിപണിയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ഈ കണ്ടുപിടിത്തത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.