തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെടിയാംകോട് വീട് കുത്തിത്തുറന്ന് 27 പവന്‍ സ്വര്‍ണവും 30000 രൂപയും കവര്‍ന്നു. വീട്ടിലെ സിസിടിവി തകര്‍ത്തും തോര്‍ത്ത് കൊണ്ട് മൂടിയിട്ട ശേഷവുമാണ് കവര്‍ച്ച നടത്തിയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷ്ടാക്കളെത്തിയത്. സംഭവത്തില്‍ പാറശ്ശാല പൊലീസ് അന്വേഷണം തുടങ്ങി.

നെയ്യാറ്റിന്‍കര നെടിയാംകോട് സ്വദേശി ഷാജു സാമുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജുവും കുടുംബവും മകളുടെ വീട്ടിലായിരുന്ന സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. റൂമിലെയും അലമാരിയിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് 27 പവനും 30,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ പാറശ്ശാല പൊലീസിനെ വിവരമറിയിക്കുക ആയിരുന്നു.

വീട്ടില്‍ സിസിടിവി ഉണ്ടായിരുന്നത് തിരിച്ചറിഞ്ഞ മോഷ്ടാക്കള്‍ സി സി ടി വികളില്‍ ചിലത് തകര്‍ക്കുകയും ചിലത് തോര്‍ത്ത് ഉപയോഗിച്ച് മുടിക്കെട്ടിയതിന് ശേഷമാണ് മോഷണം നടത്തിയത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.