തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപിയുടെ നിര്‍ണായക നീക്കം. ക്രിസ്ത്യന്‍ വീടുകള്‍ കയറി വോട്ടര്‍മാരെ നേരിട്ടുകണ്ട് സ്വാധീനിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഗോവ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 ക്രിസ്ത്യന്‍ എംഎല്‍എമാരെ കേരളത്തിലെ 37 മണ്ഡലങ്ങളില്‍ പ്രചാരണത്തിനായി നിയോഗിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇവര്‍ കേരളത്തിലെത്തി ക്രിസ്ത്യന്‍ മുന്‍തൂക്കമുള്ള ജില്ലകളില്‍ വീടുതോറുമുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്യും. ബിജെപി ഭരണത്തിന് കീഴില്‍ ക്രൈസ്തവ ജനവിഭാഗങ്ങള്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് അര്‍ഹമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.