ആലപ്പുഴ: ശബരിമല യുവതീപ്രവേശം സംബന്ധിച്ചുള്ള എന്‍എസ്എസ് നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴാണ് വിഷയത്തില്‍ കടന്നുവന്നതെന്നും ആചാര സംരക്ഷണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രത്യേകിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ബെഞ്ചിന്റെ ഭാഗത്ത് നിന്നും ന്യായപൂര്‍ണമായ നടപടി പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരിന് നിലവില്‍ ഇടപെടാന്‍ കഴിയും, പക്ഷെ കേന്ദ്രസര്‍ക്കാരിന്റ നിലപാട് എന്തെന്ന് വ്യക്തമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റമില്ലാതെ കഴിഞ്ഞ ആറ് വര്‍ഷമായി മുന്നോട്ടു പോകുന്നു. സര്‍ക്കാര്‍ നിലവില്‍ യുവതീപ്രവേശനത്തിനു വേണ്ടി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസത്തെ തകര്‍ത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടതെന്ന് പറഞ്ഞ അദ്ദേഹം നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരപരാധികളായവര്‍ക്ക് നേരെയുള്ള കേസുകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.