ചെറുതോണി: ഇടുക്കിയില്‍ വ്യാജമദ്യ റെയ്ഡിനിടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് വെട്ടേറ്റു. നാരകക്കാനത്തുള്ള വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ വീട്ടുടമ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. തങ്കമണി റേഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ലിജോ ഉമ്മനാണ് വെട്ടേറ്റത്. കണ്ണിനും മുഖത്തും കാല്‍മുട്ടിനും നെഞ്ചിലും വെട്ടേറ്റ ലിജോ ഉമ്മനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലിജോ ഉമ്മനെ വെട്ടിയ നാരകക്കാനം തയ്യില്‍ തോമസിനെ പോലിസ് അറസ്റ്റുചെയ്തു. പ്രതിയെ ഇടുക്കി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളുടെ വീട്ടില്‍നിന്ന് 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ലിജോ ഉമ്മനും സംഘവും ഇവിടെ പരിശോധനക്കെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ ജയന്‍ പി. ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എ. ഷിയാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആനന്ദ് വിജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.