തിരുവനന്തപുരം: കൊച്ചു കേരളം എന്ന അപകര്‍ഷതാബോധത്തിന്റെ രീതി വേണ്ടെന്നും മഹത്തായ കേരളം എന്ന ആത്മവിശ്വാസത്തിന്റെ ശൈലിയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും കനിവിനു കാത്തുനില്‍ക്കാനല്ല, സ്വന്തം കരുത്തില്‍ മുന്നേറാനാണു നാം ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് ഉ?ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഠനകോണ്‍?ഗ്രസ് ക്രിയാത്മക സംവാദത്തിന്റെ വേദി കൂടിയാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സാമൂഹികമായ അടിത്തറ പാകിയ കേരളത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിച്ചത് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളാണ്. ഓരോ കാലഘട്ടത്തിലും ഉള്‍ക്കൊള്ളേണ്ടവയെ ഉള്‍ക്കൊണ്ടും നവീകരിക്കേണ്ടതിനെ നവീകരിച്ചും ഉപേക്ഷിക്കേണ്ടതിനെ പിന്നില്‍ ഉപേക്ഷിച്ചും മുന്നോട്ടുപോകാന്‍ കേരളത്തെ പ്രാപ്തമാക്കിയത് കമ്യൂണിസ്റ്റു പ്രസ്ഥാനം കാലാകാലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കാഴ്ചപ്പാടുകളാണ്.

പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് തുടര്‍ഭരണത്തിന്റെ അനുഭവങ്ങളും പഠനങ്ങളും, മുന്നോട്ടുള്ള വഴിയേക്കുറിച്ചുള്ള ചര്‍ച്ചകളും ഒന്നിച്ചുചേരുന്ന ഒരു ഘട്ടത്തിലാണ് പഠനകോണ്‍?ഗ്രസ് നടക്കുന്നത്. കേവലമായ ഒരു ഭരണകാലയളവു മാത്രമായി കണ്ടാല്‍പ്പോര. നവകേരള സൃഷ്ടിക്കായി ഉറച്ച വികസനാടിത്തറ ഒരുക്കിയ ഒരു കാലഘട്ടമായാണ് അതിനെ വിലയിരുത്തേണ്ടത്. ഭാവി കേരളം നമ്മുടെ മക്കളുടെയും കൊച്ചുമക്കളുടെയും സ്വപ്നങ്ങളില്‍ ഉള്ള കേരളമായിരിക്കണം. അത് ഒരു ഉപഭോക്തൃ സംസ്ഥാനമായി കേവലം ചുരുങ്ങരുത്. ലോകനിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കാനും ലോകത്തിന് സംഭാവന നല്‍കാനും കഴിയുന്ന മനുഷ്യവിഭവശേഷിയുടെ കേന്ദ്രമായി കേരളം മാറണം. ഈ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ വേണ്ട രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹിക ഐക്യവും നമുക്ക് ഉണ്ടാകണം. അതിന് ആവശ്യമായ നയങ്ങളും പദ്ധതികളും പരിപാടികളും ഓരോ മേഖലയിലും വ്യക്തമായി പ്രതിഫലിക്കണം. ഈ സമഗ്ര സംവാദത്തിനുള്ള വലിയ വേദിയാവുകയാണ് പഠന കോണ്‍ഗ്രസ്.

പത്ത് വര്‍ഷത്തില്‍ അടിസ്ഥാന വികസനം സാധ്യമാക്കി. നവ കേരളം എന്താണെന്ന വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താനായി. ഇനി കേരള വികസന മാതൃക പുതുക്കിപ്പണിയണം. പത്ത് വര്‍ഷമായി ഈ നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 10 വര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് ഇത് സാധ്യമായത്. വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റാന്‍ കഴിയുമെന്ന് ആരും കരുതിയതല്ല. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ തീരുമാനിച്ചു. ഏഴ് നിയമവും പത്ത് ചട്ടവും ഭേദഗതി ചെയ്തു. വ്യവസായ വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമായി കണ്ടില്ല, മറ്റ് വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കി. 2021 ല്‍ നിര്‍ത്തിയ സ്ഥാനത്തു നിന്ന് തുടരാനായി.

ഈ പത്ത് വര്‍ഷം ഏതെങ്കിലും വിഭാഗത്തെ മാറ്റി നിര്‍ത്തിയെന്ന് പറയാന്‍ കഴിയുമോ? കിഫ്ബി പദ്ധതികളില്‍ നിന്ന് ഏതെങ്കിലും മണ്ഡലത്തെ മാറ്റിനിര്‍ത്തിയോ? ആര്‍ക്കെങ്കിലും അവസരം നിഷേധിച്ചോ? അവസരം കിട്ടാത്ത ചിലരുണ്ടോ? പദ്ധതികളുടെ വിഹിതം തുടക്കത്തില്‍ തന്നെ ചിലര്‍ക്ക് മാറ്റിവയ്ക്കുന്ന സംസ്‌കാരം മുമ്പ് ചില ഘട്ടങ്ങളിലുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. അതില്‍ വിഷമമുള്ളവര്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.