തിരുവനന്തപുരം: പാങ്ങോട് ചന്തക്കുന്നില്‍ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കും ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ. പാങ്ങോട് അപ്പൂപ്പന്‍പാറ സ്വദേശിയായ സിന്ധു കൊല്ലപ്പെട്ട കേസിലാണ് ഒന്നും രണ്ടും പ്രതികളായ സാഗര്‍ സാജനെയും റാഹിലാ ബീവിയെയും നെടുമങ്ങാട് എസ്‌സിഎസ്ടി കോടതി ശിക്ഷിച്ചത്.

2016 ഡിസംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പതമായ സംഭവം. പാങ്ങോട് പഴവിള അപ്പൂപ്പന്‍പാറ സ്വദേശിയായ സിന്ധുവിനെ ഭര്‍ത്താവ് സാജന്‍ പാങ്ങോട് ചന്തക്കുന്നിലെ വീട്ടില്‍ വിളിച്ചുവരുത്തി 11 വയസുള്ള മകളുടെ മുന്നില്‍ വച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. സാജനും മാതാവ് റാഹിലാ ബീവിയും ചേര്‍ന്നാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

ഗുരുതരമായി പരിക്കേറ്റ സിന്ധു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടു. സിന്ധുവിന്റെ മകളുടെ മൊഴി കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ എന്‍ സന്ദീപ് ഹാജരായി.