തിരുവനന്തപുരം: തെളിവിന്റെ കണികപോലുമില്ലാതെ ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ എസ് ഐടിയുടെ വിശ്വാസ്യത തകര്‍ന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മതിയായ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്ത് തടങ്കിലാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ് ഐടി വ്യക്തമാക്കണം. ഇതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലുണ്ട്. തന്ത്രി അറസ്റ്റ് ചെയ്ത സമയത്ത് മന്ത്രിയെ രക്ഷിക്കാനാണോയതിതെന്ന ആശങ്ക അന്ന് പ്രതിപക്ഷം പങ്കുവെച്ചതാണ്. ശബരിമല യുവതീ പ്രവേശന സമയത്ത് സര്‍ക്കാരിന്റെ തീട്ടൂരത്തിന് തന്ത്രി വഴങ്ങീല്ല. അതിന്റെ വൈരാഗ്യമാണോ അറസ്റ്റിലൂടെ തന്ത്രിയോട് കാട്ടിയതെന്ന സംശയം തള്ളിക്കളയാനാവില്ല. സര്‍ക്കാരും എസ് ഐടിയും ഇതിന് മറുപടി പറയണം.

പ്രതികാര നടപടിയാണ് തന്ത്രിയോട് കാട്ടിയതെങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നതാണ് പ്രതിപക്ഷ നിലപാട്. കുറ്റം ചെയ്തവര്‍ ശിക്ഷപ്പെടണം. രാഷ്ട്രീയത്തിന് വേണ്ടി എന്തും ചെയ്യാമെന്ന് പിണറായി വിജയന്‍ കരുതരുത്. വലിയ പ്രത്യാഘാതം ഉണ്ടാകും. എസ് ഐ ടിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്ന് ബോധ്യപ്പെട്ടാല്‍ ഹൈക്കോടതി നിരീക്ഷണത്തില്‍ സിബി ഐ അന്വേഷണം നടത്തണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതികള്‍ എത്തിയപ്പോള്‍ നട അടച്ചിടാന്‍ തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന് മറുപടി പറയേണ്ടത് തന്ത്രിയാണെന്ന് കെസി വേണുഗോപാല്‍ ചോദ്യത്തിന് മറുപടിയായി നല്‍കി.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇപ്പോള്‍ എസ്എഐടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതരത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അന്വേഷിക്കുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

ചികിത്സാ പിഴവ് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയും ബാധിക്കപ്പെട്ട വ്യക്തിക്ക് സംരക്ഷണവും നല്‍കുന്നതിന് പകരം ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നവരെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. ഇതിലൂടെ കുറ്റക്കാരെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റില്‍ കുടുങ്ങിയ യുവതിക്ക് സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിടിപ്പ് കേടിന്റെ പര്യായമായ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉയരുമ്പോള്‍ അതെല്ലാം പ്രതിപക്ഷം ഉണ്ടാക്കുന്നതാണെന്ന് പറയുന്ന മന്ത്രിമാരുടെ മിടുക്കിനെ ഓര്‍ത്ത് സഹതാപം മാത്രമാണുള്ളതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വര്‍ഷങ്ങളുടെ ഡിഎ കുടിശ്ശികയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.ഇപ്പോള്‍ ഡിഎ വര്‍ധനവ് വരുത്തി ജീവനക്കാരോട് കരുതല്‍ കാട്ടാന്‍ തെരഞ്ഞെടുപ്പ് അടുക്കേണ്ടി വന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ ഫോണ്‍നമ്പര്‍ പിആര്‍ കമ്പനിക്ക് നല്‍കിയത് അധികാര ദുരുപയോഗമാണ്. അനധികൃത ഡാറ്റാ ചോര്‍ച്ചയാണ് നടന്നിരിക്കുന്നത്. ഡിഎ കുടിശ്ശിക സമയബന്ധിതമായി നല്‍കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നക്കാപിച്ച നല്‍കി ക്രെഡിറ്റ് അടിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ പിആര്‍ വര്‍ക്കിലൂടെ നടത്തുന്നത്.

ഇന്ത്യോ-യുഎസ് കരാറിലൂടെ രാജ്യതാല്‍പ്പര്യമാണ് അടിയറവ് വെച്ചത്. അതിനെതിരായി പ്രതിഷേധം ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം സ്വാഭാവികമാണ്.ട്രമ്പിന്റെ മുന്നില്‍ കീഴടങ്ങിയ മോദിയാണ് രാജ്യത്തെ നാണം കെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത് വലിയ അപമാനമായി ചൂണ്ടിക്കാട്ടുന്നവര്‍ പണ്ട് കോമണ്‍വെല്‍ത്ത് സമ്മേളനസമയത്ത് നടത്തിയ പ്രതിഷേധം മറക്കരുതെന്നും വേണുഗോപാല്‍ പറഞ്ഞു.