കോഴിക്കോട്: പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച് രൂപ മാറ്റം വരുത്തി ഉപയോഗിച്ചയാളെ വാഹന സഹിതം പിടികൂടി പോലീസ്. കോഴിക്കോട് കുറ്റ്യാടി വടയം സ്വദേശി വെള്ളാപ്പറമ്പത്ത് വിജിന്‍ലാല്‍ (32) ആണ് എടച്ചേരി പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച ബൈക്ക് ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു.

പുറമേരി മുതുവടത്തൂര്‍ സ്വദേശി അച്ഛന്‍കണ്ടിതാഴെ നാസറിന്റെ സ്പ്ലെന്‍ഡര്‍ ബൈക്കാണ് ഇയാള്‍ കവര്‍ന്നത്. വടകര ഓര്‍ക്കാട്ടേരിയിലെ ചന്ത കാണാന്‍ ഭാര്യക്കൊപ്പം എത്തിയതായിരുന്നു നാസര്‍. റോഡരികിലെ അസ്മ കോഴിഫാമിന് അരികിലെ പാലത്തിനടുത്ത് മറ്റ് വാഹനങ്ങള്‍ക്കൊപ്പമാണ് ഇയാള്‍ ബൈക്ക് പാര്‍ക്ക് ചെയ്തത്. പിന്നീട് മക്കള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാനായി പോയി. 45 മിനിട്ടിന് ശേഷം തിരികെയെത്തിയപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു.

അതേസമയം വിജന്‍ലാല്‍ ബൈക്കിന് രൂപമാറ്റം വരുത്തുകയും യാത്രകള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലാകെ ഈ ദൃശ്യം പ്രചരിച്ചതോടെ വിജിന്‍ ലാല്‍ നാട്ടില്‍ നിന്നും മുങ്ങി. പിന്നീട് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റ്യാടിക്കടുത്ത് വെച്ച് പിടിയിലാവുകയായിരുന്നു. മോഷ്ടിച്ച ബൈക്കും വിജിന്‍ ലാലിന്റെ പക്കല്‍ നിന്ന് കണ്ടെത്തി.