കൊച്ചി: എയിംസില്‍ വീണ്ടും കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി. എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യത പഠനം വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. സാധ്യത പഠനത്തിന്റെ കാര്യത്തില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രം മറുപടി നല്‍കാന്‍ നാല് ആഴ്ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നല്‍കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട് ഓണ്‍ലൈന്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയാണ് ഹര്‍ജി നല്‍കിയത്.

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തീരുമാനം എടുത്തിട്ടും എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നതെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റില്‍ പരിഗണിക്കാതിരുന്നതില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ടു പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അനുവദിക്കണമെന്ന് സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.