തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ വെള്ളറട ജംഗ്ഷനില്‍ വെച്ച് എസ് ഐ അഭിജിത്തിനെ ആക്രമിച്ച കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. കിളിയൂര്‍ സ്വദേശി ശ്യാം (29 )നെയാണ് പൊലീസ് പിടികൂടിയത്. ക്ഷേത്ര ഉത്സവ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ട്രാഫിക് നിയന്ത്രിക്കുന്നതിനിടെയായിരുന്നു ആക്രമണം. അഭിജിത്തിനെ ആക്രമിച്ച കേസില്‍ പ്രതികളായ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രദീപും കണ്ടാലറിയാവുന്ന മറ്റൊരാളും ഒളിവിലാണ്.

കഴിഞ്ഞ ദിവസം വെള്ളറട ജംഗ്ഷനില്‍ വെച്ച് ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു എസ്‌ഐ അഭിജിത്ത്. ഇതിനിടെയുണ്ടായ വാക്കേറ്റവും കയ്യാങ്കളിയുമാണ് സംഘര്‍ഷത്തിലേക്ക് പോയത്. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് എസ്‌ഐയെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് വിവരം. പരിക്കേറ്റ എസ്‌ഐയെ സംഭവത്തിന് പിന്നാലെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി. പിന്നീട് പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ പ്രതികളിലേക്കെത്താന്‍ പൊലീസിന് സാധിക്കാത്ത സാഹചര്യമായി. ഇതിനിടെയാണ് കേസിലെ പ്രതികളില്‍ ഒരാളായ ശ്യാമിനെ വീടിന്റെ പരിസരത്ത് കണ്ടതായി വിവരം ലഭിച്ചത്. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.