തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരാണ് എ.ഐ.സി.സി. നേതൃത്വത്തെ കാണാനായി പോകുന്നത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ, വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ എത്രയും വേഗം പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനും സീറ്റ് വിഭജനത്തിലെ പ്രാഥമിക ധാരണകള്‍ എ.ഐ.സി.സി.യെ അറിയിക്കുന്നതിനുമാണ് നേതാക്കള്‍ ഡല്‍ഹിയിലെത്തുന്നത്. ഡല്‍ഹിയില്‍ വെച്ച് സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവും ചര്‍ച്ചകളില്‍ പ്രധാനമാകും. വിവാദങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി പട്ടിക സമര്‍പ്പിക്കാനാണ് കേരള നേതൃത്വത്തിന്റെ നീക്കം.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനാവശ്യ താമസം ഒഴിവാക്കി പ്രചാരണത്തില്‍ മുന്നിലെത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള മറ്റ് മുതിര്‍ന്ന നേതാക്കളും വരും ദിവസങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കാളികളായേക്കും.