ആലപ്പുഴ: വീടുകയറി ആക്രമണം നടത്തി യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. 'കാക്ക ഷാന്‍' എന്ന് വിളിക്കുന്ന ഷാനെയാണ് (27) കായംകുളം പൊലീസ് പിടികൂടിയത്. ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. കൃഷ്ണപുരം ഞക്കനാലില്‍ യുവാക്കളെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചതിനൊപ്പം വീട്ടുപകരണങ്ങളും മോട്ടോര്‍ സൈക്കിളും സ്‌കൂട്ടറും ഇയാള്‍ അടിച്ചുതകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ രതീഷ് ബാബു, പ്രേംജിത്ത് കുമാര്‍, എഎസ്‌ഐമാരായ സജീവ് കുമാര്‍, റെജി, പൊലീസ് ഉദ്യോഗസ്ഥരായ അഖില്‍ മുരളി, അനു, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഓച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളിയായ ഷാന്‍ ഓച്ചിറ, കായംകുളം, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. 2025ല്‍ കാപ്പ നിയമപ്രകാരം ജയിലില്‍ അടയ്ക്കപ്പെട്ട ഇയാള്‍ക്കെതിരെ വീണ്ടും കാപ്പ നിയമപ്രകാരം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.