ശാസ്താംകോട്ട: കലശലായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേ വിഷബാധയ്ക്കുള്ള കത്തിവെയ്പ്പ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പതിനെട്ടുകാരിക്കാണ് മരുന്ന് മാറി കുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടി പ്രതികരിച്ചതോടെ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലും വഴക്കുമായി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഒപി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയ മൈനാഗപ്പള്ളി സ്വദേശിയായ പെണ്‍കുട്ടിക്കാണ് മരുന്ന് മാറി പേവിഷബാധയ്ക്കുള്ള വാക്സീന്‍ എടുത്തത്. അമ്മയ്ക്ക് ഒപ്പമാണ് പെണ്‍കുട്ടി ചികിത്സ തേടിയെത്തിയത്. ഇവര്‍ക്ക് ഇന്‍ജക്ഷന് ഡോക്ടര്‍ നിര്‍ദേശിച്ചതോടെ കുറിപ്പുമായി മുറിയിലെത്തി. ഇതേ സമയം തെരുവു നായയുടെ കടിയേറ്റ് മറ്റൊരാളും ചികിത്സയ്ക്ക് എത്തിയിരുന്നു. ഇയാള്‍ക്ക് നല്‍കേണ്ട പേവിഷ പ്രതിരോധ മരുന്നാണ് ആളുമാറി പെണ്‍കുട്ടിക്ക് നല്‍കിയത്. പെണ്‍കുട്ടിയുടെ കൂടെ വന്നവര്‍ പ്രതിഷേധിച്ചതോടെ, ഉടന്‍ രാഷ്ട്രീയ ഇടപെടലുണ്ടായി. പേവിഷ കുത്തിവയ്പ് എടുത്തത് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ പെണ്‍കുട്ടയെയും ബന്ധുവിനെയും അറിയിച്ചു.

സിപിഎം പാര്‍ട്ടി കുടുംബാംഗമായ പെണ്‍കുട്ടിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നേതാക്കളുടെ ഇടപെടലുണ്ടായി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരെ സ്ഥലത്തു നിന്നും മാറ്റിയ അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഒരു സംഘം ഡോക്ടര്‍മാര്‍ നാളെ വിഷയത്തില്‍ അന്വേഷണം നടത്തുകയും യുവതിയെ പരിശോധിക്കുകയും ചെയ്യും.