തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ 'മൂന്നുവര്‍ഷ ബിരുദം' ഈ മാസം ചരിത്രമാവും. രണ്ടുവര്‍ഷംമുന്‍പാണ് മുഴുവന്‍ സര്‍വകലാശാലകളിലും നാലുവര്‍ഷ ബിരുദത്തിനു തുടക്കമായത്. തൊട്ടുമുന്‍പത്തെ വര്‍ഷം മൂന്നുവര്‍ഷ ബിരുദത്തിന് പ്രവേശനം നേടിയവരുടെ മൂന്ന് വര്‍ഷത്തെ കാലാവധിയാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നത്. ഈ അധ്യയനവര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി, വിദ്യാര്‍ഥികള്‍ പരീക്ഷയിലേക്കു കടക്കുന്നതോടെയാണ് മൂന്നുവര്‍ഷ ബിരുദത്തിന് ഔദ്യോഗികമായി സമാപനമാവുന്നത്.

നാലുവര്‍ഷബിരുദത്തിന്റെ അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ഏകീകൃത അക്കാദമിക് കലണ്ടര്‍ തിങ്കളാഴ്ച പുറത്തിറക്കി. വിദ്യാര്‍ഥികളുടെ അന്തഃസര്‍വകലാശാലാ മാറ്റമടക്കം പരിഗണിച്ചാണ് എല്ലാ സര്‍വകലാശാലകളും ഏകീകൃത അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നു തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓണം, ക്രിസ്മസ് അവധി ഉള്‍പ്പെടെയുള്ളവ അക്കാദമിക് കലണ്ടറിന്റെ ഭാഗമാക്കി. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷകള്‍ക്ക് കാമ്പസില്‍ത്തന്നെ മൂല്യനിര്‍ണയം നടത്തണമെന്നാണ് നിര്‍ദേശം.