തൃശ്ശൂര്‍: കണിമംഗലം സ്വദേശിനിയായ സ്പാ ഉടമയെ വീട്ടില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ജീവനക്കാരിയടക്കം എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ സൂസന്നാ എയ്ഞ്ചല്‍ (22), സ്റ്റീഫന്‍രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേര്‍ളി (22), സുചിത (25), ഡെയ്സി (21) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം സ്പാ ഉടമയെ കെട്ടിയിടുകയും അദ്ദേഹത്തിന്റെ അഞ്ചു മൊബൈല്‍ ഫോണുകളും ഒരു പവന്റെ ആഭരണങ്ങളും വീട്ടിലെ അലമാരയിലുണ്ടായിരുന്ന 42,000 രൂപയും കവര്‍ന്നു. ഇതിനു പുറമേ ഗൂഗിള്‍പേ വഴി ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും 20,000 രൂപ കൈക്കലാക്കിയതായും പറയുന്നു. സൂസന്നാ എയ്ഞ്ചല്‍ മുന്‍പ് ഈ സ്പായിലെ ജീവനക്കാരിയായിരുന്നു. ഇവരാണ്തട്ടിപ്പിന് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ് എട്ടംഗ സംഘത്തിലുണ്ടായിരുന്നത്. സ്പാ ഉടമസ്ഥയെ കെട്ടിയിടുകയും മറ്റുള്ളവരെ മുറിയില്‍ പൂട്ടിയിടുകയും ചെയ്താണ് കവര്‍ച്ച നടത്തിയത്. ശേഷം ഇവര്‍ സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. തുടര്‍ന്നാണ് അക്രമത്തിനിരയായവര്‍ പോലീസുമായി ബന്ധപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 12-നാണ് അതിക്രമം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നൈറ്റ് പട്രോളിങ് ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണര്‍ ശശിധരന്റെ നേതൃത്വത്തില്‍ വാഹനപരിശോധന ശക്തമാക്കുകയായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കണ്ട് പീച്ചി പോലീസാണ് സംഘത്തെ പിടികൂടിയത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ് അറിയിച്ചു. നെടുപുഴ ഇന്‍സ്പെക്ടര്‍ ബെന്നി ലാലു, സബ് ഇന്‍സ്പെക്ടര്‍ കെ.കെ.സന്തോഷ്, എന്‍.പി. സന്തോഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ, പ്രീബു, ജിന്റോ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷീജ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.