കണ്ണൂര്‍: മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച യു.പി സ്‌കൂള്‍ പ്രഥമാധ്യാപകന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാജോലി നല്‍കി ഉത്തരവ്. ജനുവരി 19-ന് അന്തരിച്ച പാലത്തായി യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാറോള്‍ സായിസദനത്തില്‍ പി. ബിജോയിക്കാണ് (50) വ്യാഴാഴ്ച തുടങ്ങിയ പരീക്ഷാജോലി നല്‍കി വകുപ്പ് ഉത്തരവിറക്കിയത്. പെരിങ്ങത്തൂര്‍ എന്‍.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് പട്ടികയില്‍ എണ്‍പത്തിയഞ്ചാമനായി ബിജോയിയെ നിയോഗിച്ചിരിക്കുന്നത്. മരിച്ച അധ്യാപകന്റെ പേര് പട്ടികയില്‍ വന്നതോടെ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നു.

അധ്യാപകര്‍ക്കിടയില്‍ അറിയപ്പെടുന്ന ആളായിരുന്നു ബിജോയ്. സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബിജോയി പാഠപുസ്തക കമ്മിറ്റിയംഗം, സംസ്ഥാന ഹിന്ദി റിസോഴ്സ്പേഴ്സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും കോണ്‍ഗ്രസ് പാനൂര്‍ മണ്ഡലം സെക്രട്ടറിയുമായിരുന്നു. ഇത്തരത്തില്‍ അറിയപ്പെടുന്ന ആളായിട്ടും പ്രഥമാധ്യാപകന്റെ പേര് മരണശേഷം വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നു.

സ്‌കൂള്‍ചുമതലയുള്ള പ്രഥമാധ്യാപകരെ ഇത്തരം പരീക്ഷാജോലികള്‍ക്ക് നിയോഗിക്കാറില്ലെന്നും 'കൈറ്റി'ന്റെ സൈറ്റില്‍നിന്ന് അധ്യാപകരുടെ പട്ടിക എടുത്ത് ജോലിക്ക് നിയോഗിച്ചതിനാലാണ് ഇത്തരം വിഴ്ച സംഭവിച്ചതെന്നും അധ്യാപക സംഘടനാ ഭാരവാഹികള്‍ ആരോപിക്കുന്നു. എന്നാല്‍ എ.ഇ.ഒ., ഡി.ഇ.ഒ. തലങ്ങളില്‍ ക്രോഡീകരിച്ചാണ് പരീക്ഷാജോലിക്ക് നിയോഗിക്കപ്പെടേണ്ട അധ്യാപകരുടെ പട്ടിക ലഭിക്കുന്നതെന്നും അത്തരത്തില്‍ തയ്യാറാക്കുമ്പോഴുണ്ടായ വീഴ്ചയായിരിക്കാം കാരണമെന്നും ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി.) എ.കെ. വിനോദ് പറഞ്ഞു.