ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. കേരളത്തില്‍ പുതിയ വില സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വന്നു.

അതേസമയം, പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വര്‍ധന. വില വര്‍ധനയോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. 19 കിലോഗ്രാം കൊമേഴ്സ്യല്‍ സിലിണ്ടറിന്റെ വില 1768.50 രൂപയില്‍ നിന്ന് 1883 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ ഗാര്‍ഹിക സിലിണ്ടറിന് 922 രൂപയോളം വരും. 2025 ഏപ്രില്‍ മുതല്‍ സബ്സിഡിയില്ലാത്ത ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഊര്‍ജ വിതരണത്തെയും ഇന്ധന ലഭ്യതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ വര്‍ധന. രാജ്യത്ത് ഊര്‍ജ ക്ഷാമമില്ലെന്നും വിതരണ തടസ്സങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തെ ഉറപ്പുനല്‍കിയിരുന്നു.