തിരുവല്ല: തിരുമൂലപുരത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തൊട്ടടുത്ത് ബെവ്കോ ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് രംഗത്ത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എസ്.എന്‍.വി ഹൈസ്‌കൂള്‍, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ പരിസരത്ത് മദ്യശാല വരുന്നത് അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍ പറഞ്ഞു.

വിഷയത്തില്‍ തിരുവല്ല എംഎല്‍എ പുലര്‍ത്തുന്ന നിശബ്ദത അവസാനിപ്പിക്കണമെന്നും ഔട്ട്ലെറ്റ് അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബെവ്കോ ഔട്ട്ലെറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തൊട്ടടുത്ത് മദ്യശാല തുറക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും പഠനാന്തരീക്ഷത്തെയും ബാധിക്കുന്ന ഈ തീരുമാനം തിരുത്തിയേ മതിയാകൂ,' വര്‍ഗ്ഗീസ് മാമ്മന്‍ വ്യക്തമാക്കി.

യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ലാല്‍ നന്ദാവനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്. ലേഖ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. അനീര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.