കോഴിക്കോട്: ഈസ്റ്റ് ഹില്ലിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയില്‍. കോഴിക്കോട് താലൂക്കിലെ നാലുകുടി പറമ്പില്‍ വീട്ടില്‍ സലീമിന്റെ മകന്‍ മുഹമ്മദ് അന്‍ഷാദ് ആണ് രാസഹരിയുമായി പിടിയിലായത്. താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയായിരുന്നു ഇയളുടെ ജോലി. മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് സ്‌പെഷ്യല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത്.എയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുന്നത്.

ഇടനിലക്കാവരില്‍ നിന്നും എംഡിഎംഎ വാങ്ങി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് മുഹമ്മദ് അന്‍ഷാദിന്റെ രീതി. ഒരു ഗ്രാമിന് 1800 എന്ന നിരക്കില്‍ വാങ്ങി ഇടനിലക്കാര്‍ വഴി ഒരു ഗ്രാമിന് 3000 രൂപ മുതല്‍ 5000 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. സ്ത്രീകള്‍ അടക്കം എംഡിഎംഎ വാങ്ങുന്നതിനായി ഇയാളുടെ താമസസ്ഥലത്ത് എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സിന്തറ്റിക്ക് ഡ്രഗ്‌സ് ഇനത്തില്‍പ്പെട്ട എംഡിഎംഎ ഒരു ഗ്രാം പോലും കൈവശം വച്ചാല്‍ 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

കോഴിക്കോട് മെത്ത്, എം, കല്ല് എന്നീ പേരുകളിലാണ് എംഡിഎംഎ അറിയപ്പെടുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശരത്.എസ്, എഇഐമാരായ പ്രവീണ്‍കുമാര്‍.കെ, വിനോദ്.പി, പ്രിവന്റ്റ്റീവ് ഓഫിസര്‍ ദീപേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിഷ്ണു.സി.പി, ജംഷീര്‍, വൈശാഖ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ശ്രീജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.