കോഴിക്കോട്: മാനാഞ്ചിറയുടെയും കടപ്പുറത്തിന്റെയും നഗരവീഥികളുടെയും വശ്യത ഇനി ഇരട്ടി മധുരത്തോടെ നുകരാം. കോഴിക്കോട് നഗരത്തിലെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ വേഗത പകര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സിറ്റി ബസ് സര്‍വീസ് ആരംഭിച്ചു. പദ്ധതിയുടെ ഫ്‌ലാഗ് ഓഫ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സ്വിച്ച് മൊബിലിറ്റി കമ്പനിയുടെ അത്യാധുനിക ഇലക്ട്രിക് ബസാണ് കോഴിക്കോടിന്റെ തെരുവുകളെ ഇനി വര്‍ണാഭമാക്കുക.

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ നഗരക്കാഴ്ചകള്‍ കാണാന്‍ അവസരമൊരുങ്ങുന്നത്. നിലവില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ വിജയകരമായി ഓടുന്ന സമാന സര്‍വീസുകളുടെ മാതൃകയിലാണ് കോഴിക്കോട്ടും ഡബിള്‍ ഡക്കര്‍ എത്തുന്നത്.

എല്ലാ ദിവസവും ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 10.30 വരെയാണ് സര്‍വീസ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങി സരോവരം ബയോപാര്‍ക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ പ്രധാന കാഴ്ചകളിലൂടെ ബസ് കടന്നുപോകും. തുടക്കത്തില്‍ അഞ്ച് ട്രിപ്പുകളാണ് ഉണ്ടാവുക. രണ്ട് നിലകളിലുമായി 64 സീറ്റുകളാണ് ബസിലുള്ളത്. മുകള്‍ നിലയില്‍ 36 പേര്‍ക്കും താഴെ 28 പേര്‍ക്കും യാത്ര ചെയ്യാം. ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

രണ്ടാം ഘട്ടത്തില്‍ ബേപ്പൂര്‍, ചാലിയം, കാപ്പാട് തുടങ്ങിയ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സി. നായര്‍, കെഎസ്ആര്‍ടിസി അസി. വര്‍ക്ക് മാനേജര്‍ ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.