കൊല്ലം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചടയമംഗലം ശിവദം വീട്ടില്‍ എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ബിനു ആറ് പേരില്‍ ഇനി പുതു ജീവന്റെ തുടിപ്പാകും. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ ബിനുവിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഹൃദയം രാവിലെ റോഡ് മാര്‍ഗ്ഗം കോട്ടയത്തേയ്ക്ക് കൊണ്ടുപോകും.

മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. കരള്‍ , വൃക്കകള്‍ , നേത്രപടലങ്ങള്‍ എന്നിവ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പുതുജീവന്‍ നല്‍കും.