ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. പത്താം ക്ലാസില്‍ നേരത്തേ നടത്താന്‍ നിശ്ചയിച്ച് മാറ്റിവച്ച പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെയാണ് പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സിബിഎസ്ഇ പിന്നീട് അറിയിക്കും. സ്‌കൂളില്‍നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുകള്‍, വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താവും ഫലം നിര്‍ണയിക്കുക.