ന്യൂഡല്‍ഹി: ശബരമില യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം. മതാചാരങ്ങളിലും വിശ്വാസങ്ങളിലും അവസാന തീര്‍പ്പ് പറയേണ്ടത് കോടതികളല്ലെന്നും നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കൊട്ടാരം സുപ്രീംകോടതിയെ അറിയിച്ചു.

ശബരമിലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്‌മചാരിയായ അയ്യപ്പന്റേതാണെന്ന് പന്തളം കൊട്ടാരം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. യുവതീ പ്രവേശനം അനുവദിക്കാത്തത് സ്ത്രീകളോടുള്ള വിവേചനമല്ല, മറിച്ച് പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ആചാരമാണ്. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം വ്യക്തികള്‍ക്ക് മാത്രമല്ല, ആരാധനാമൂര്‍ത്തിയായ ദൈവത്തിനുമുണ്ട്. ഇത് ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല.

മതപരമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും യുക്തിയുടെയോ ആധുനിക സാമൂഹിക മൂല്യങ്ങളുടെയോ അളവുകോല്‍ വെച്ച് കോടതികള്‍ പരിധി നിശ്ചയിക്കരുത്. ഇത്തരം വിഷയങ്ങളില്‍ പൊതു ധാര്‍മ്മികതയേക്കാള്‍ വിശ്വാസപരമായ ധാര്‍മ്മികതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പന്തളം കൊട്ടാരം കോടതിയില്‍ നിലപാടെടുത്തു.