മലപ്പുറം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസമായിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്‌മാന്‍. താനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് അബ്ദുറഹ്‌മാന്‍. താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും നിര്‍ബന്ധിപ്പിച്ചു സ്ഥാനാര്‍ത്ഥി ആക്കിയതില്‍ അതൃപ്തി എന്നാണ് ലഭ്യമാകുന്ന സൂചന. എന്നാല്‍, ആരോഗ്യ കാരണങ്ങളാലാണ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

എല്‍ഡിഎഫ് പ്രഖ്യാപനം വന്ന ദിവസം വൈകിട്ടുതന്നെ എല്ലാ സ്ഥാനാര്‍ഥികളും പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍, മന്ത്രി വി.അബ്ദുറഹിമാന്‍ താനൂരില്‍ ഇതുവരെ പ്രചാരണം തുടങ്ങിയിട്ടില്ല. ഇനി മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധത്തിലാണ് മന്ത്രിയെന്നാണു സൂചന.

പല നേതാക്കളും ശ്രമിച്ചിട്ടും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ആകുന്നില്ലെന്നാണു വിവരം. അതേസമയം, മന്ത്രി 2 ദിവസം വീട്ടില്‍ വിശ്രമത്തിലായിരിക്കുമെന്നും അതിനു ശേഷം പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്. കേരളത്തില്‍ മൂന്നാം തുടര്‍ ഭരണം എല്‍ഡിഎഫ് ലക്ഷ്യമിടുമ്പോള്‍ അധികാര വഴിയില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.