കൊല്ലം: വൈദ്യുതി ലൈനില്‍ തട്ടി പിക്കപ്പ് വാനില്‍ കൊണ്ടുപോയ വൈക്കോല്‍ കെട്ടിന് തീപിടിച്ച് കത്തി നശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാവിലെ 10.30-ന് മൈനാഗപ്പള്ളി കുമ്പള ഉന്നതിക്ക് സമീപമായിരുന്നു സംഭവം. ഉന്നതി ഭാഗത്തുനിന്ന് ചുരുളുകളാക്കിയ വൈക്കോല്‍ കെട്ടുകള്‍ പൊക്കത്തില്‍ അടുക്കി വാഹനം കുറ്റിയില്‍ മുക്കിലേക്ക് വരികയായിരുന്നു. താഴ്ന്നു കിടന്ന വൈദ്യുതി ലൈന്‍ തട്ടിയതോടെ വൈക്കോലിലേക്ക് തീ പടര്‍ന്നു.

നന്നായ് ഉണങ്ങിയ വൈക്കോലായതിനാല്‍ തീ ആളിപ്പടര്‍ന്നു. ശബ്ദം കേട്ട് ഡ്രൈവര്‍ വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ പെട്ടെന്ന് വാഹനം നിര്‍ത്തി വൈക്കോല്‍ ചുരുളുകള്‍ പുറത്തേക്ക് വലിച്ചിട്ടു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തി. വലിച്ചെറിഞ്ഞ വൈക്കോലില്‍ നിന്ന് പാതയോരത്തേക്കും ചെറിയതോതില്‍ തീ പടര്‍ന്നു. സംഭവം അറിഞ്ഞ് ശാസ്താംകോട്ടയില്‍ നിന്നും കരുനാഗപ്പള്ളിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവസ്ഥലത്തേക്ക് വലിയ വാഹനം എത്തിച്ചേരാന്‍ കഴിയാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വാഹനത്തിലുണ്ടായിരുന്ന വൈക്കോല്‍ കെട്ടുകള്‍ പൂര്‍ണമായി കത്തിയമര്‍ന്നെങ്കിലും പിക്കപ് വാനിലേക്ക് തീ പടര്‍ന്നിരുന്നില്ല. ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ രമേശ്ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.