നെല്ലിയാമ്പതി: തൃശ്ശൂരില്‍നിന്നും നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സുഹൃത്തിനെ പാടഗിരിപോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂര്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ അരിമ്പൂര്‍ ഉദയനഗര്‍ റോഡില്‍ മാളോക്കാരന്‍ ജെയിംസാണ് (46) ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്നത്. ജയിംസിന്റേത് അപകടമല്ലെന്നും വഴക്കിനിടെ റിതുല്‍ തള്ളിയിട്ടതാണെന്നും പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റ്.

വഴക്കിനിടെ ജെയിംസിനെ റിതുല്‍ ജീപ്പില്‍നിന്ന് തള്ളിയിടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പാടഗിരി എസ്.എച്ച്.ഒ. പി. അരുണ്‍ദാസിന്റെ നേതൃത്വത്തിലാണ് റിതുലിനെ അറസ്റ്റുചെയ്തത്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. ബസ് ജീവനക്കാരനായ സുഹൃത്തിന് ഭാഗ്യക്കുറിസമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് ജയിംസും റിതുലും അടങ്ങുന്ന ഒന്‍പതംഗ സംഘം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയത്. ഇവര്‍ ജീപ്പില്‍ കാരപ്പാറ തൂക്കുപാലത്തിനുസമീപത്ത് പോവുകയും പുഴയിലിറങ്ങി കുളിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നതായി പറയുന്നു. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വഴക്കുണ്ടായി. ജീപ്പ് ഡ്രൈവര്‍ ഇവരുമായി നൂറടിയിലേക്ക് വരുന്നതിനിടെ ജീപ്പില്‍വെച്ച് വീണ്ടും വഴക്കുണ്ടായി. ഡ്രൈവര്‍ ജീപ്പ് നിര്‍ത്തിയതോടെ ജെയിംസിനെ ജീപ്പില്‍നിന്ന് തള്ളിയിടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ജെയിംസ് അബോധാവസ്ഥയിയാലി. എന്നാല്‍ അപകടം പറ്റിയതിന്റെ യഥാര്‍ഥ കാരണം സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിക്കാതെ മറച്ചുവെക്കുകയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുകയുമായിരുന്നു. ഇതോടെയാണ് ജെയിംസിന്റെ വീട്ടുകാര്‍ പാടഗിരിപോലീസില്‍ പരാതി നല്‍കിയത്. പാടഗിരിപോലീസ് കാഞ്ഞാണിമേഖലയിലെ ബസ് തൊഴിലാളി സഹായസമിതി ഓഫീസിലെത്തി മൂന്നുപേരുടെ മൊഴിയെടുത്തതോടെയാണ് സംഭവം വ്യക്തമായത്.