തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്പെഷാലിറ്റി വെന്റിലേറ്റര്‍ യൂണിറ്റില്‍ തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചെന്ന വാര്‍ത്ത കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മരിച്ചവരുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവതരവും അടിയന്തരമായി അന്വേഷിക്കേണ്ടതുമാണ്.

തീപിടിത്തത്തിനിടെ രോഗികളില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. വിവിധ വാഹനാപകടങ്ങളില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി സനീഷ്, ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, ചിറയിന്‍കീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. അപകടനില തരണം ചെയ്ത ആഹാരം കഴിച്ചു തുടങ്ങിയ സനീഷിന്റെ ആരോഗ്യനില തീപിടിത്തത്തിനു ശേഷം വഷളായെന്നും പിറ്റേദിവസം മരിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തീപിടുത്തം ഉണ്ടായ ദിവസം തന്നെയാണ് കൃഷ്ണകുട്ടിയും മരിച്ചത്. മറ്റ് മൂന്നു പേരുടെ കാര്യത്തിലും ഇതേ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ആരോഗ്യ മേഖലയെയാണ് പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന ദാരുണ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുവെന്നതും ദുഃഖകരമാണ്. എത്രയെത്ര കുടംബങ്ങളെയാണ് ഇവര്‍ അനാഥമാക്കിയത്. ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കേളജുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണത്തെ കുറിച്ച് ആരോഗ്യ വകുപ്പും പൊലീസ് സംവിധാനങ്ങളും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്ന് സതീശന്‍ പറഞ്ഞു.