കല്‍പ്പറ്റ: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത പതിനെട്ടുകാരനെ പോലിസ് അറസ്റ്റ്‌ചെയ്തു. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുണ്ടേരി തിങ്‌സ് എന്ന ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പും ഇതേ കുറ്റത്തിന് യദു കൃഷ്ണന്‍ സൈബര്‍ പോലിസിന്റെ പിടിയിലായിട്ടുണ്ട്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്. എന്നാല്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടികളുടെ പരാതിയില്‍ വയനാട് സൈബര്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. 2025 ഒക്ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പൊലീസിന് ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് 'മുണ്ടേരി തിങ്ങ്‌സ്' എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യദു കൃഷ്ണയാണ് ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.

അന്ന് യദുവിന് പ്രായപൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ 2026 മാര്‍ച്ചില്‍ വീണ്ടും കുറ്റകൃത്യം ആവര്‍ത്തിക്കുകയായിരുന്നു. മറ്റു രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയും ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയുമാണ് വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അച്ഛന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ അക്കൗണ്ടുകള്‍ തുടങ്ങിയത്. സൈബര്‍ ക്രൈം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സി.ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.