തിരുവനന്തപുരം: ഡോ. പി. സരിന്‍ മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാണിച്ച് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നിലവില്‍ കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ അഡൈ്വസറാണ് ഡോ. പി. സരിന്‍. സാമൂഹിക മാധ്യമ പോസ്റ്റുകള്‍ സഹിതമാണ് പരാതി നല്‍കിയത്. പ്രതിമാസം 80,000 രൂപ ശബളവും ഔദ്യോഗിക വാഹനമുള്‍പ്പെടെയുള്ള സൗകര്യങ്ങളും വാങ്ങുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വാഹന ആവശ്യങ്ങള്‍ക്കായി മാസം തോറും 88,000 രൂപ സെന്റ്ര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് കെ.ഡിസ്‌ക് നല്‍കുന്നുണ്ട്.

ഇവിടെ ജോലി ചെയ്യുന്ന മറ്റു ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും സമൂഹികമാധ്യമത്തില്‍ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പങ്കുവെക്കരുതെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡോ. പി. സരിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ ആഭിമുഖ്യമുള്ള പോസ്റ്റുകള്‍ പങ്കുവെക്കുകയും പരസ്യമായി രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ഔദ്യേഗിക വാഹനവും മറ്റ് ആനുകൂല്യങ്ങളും കൈപറ്റുന്ന ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും സരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണണമെന്നും പരാതിയില്‍ പറയുന്നു. അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍നിന്ന് രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടുകയായിരുന്നു. ശേഷം സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരാജയപ്പെട്ടു. ശേഷം കോണ്‍ഗ്രസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

സി.പി.എമ്മില്‍ എത്തിയതിന് ശേഷമാണ് കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ അഡൈ്വസര്‍ എന്ന സര്‍ക്കാര്‍ പദവിയിലേക്ക് നിയമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് കമീഷന് കീഴിലാണ് വരുന്നത്. അവരുടെ ജോലികളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നത് കമീഷനാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപ്പിക്കുന്ന ആ ദിവസം മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്ന ശേഷം ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത് എന്നാണ് ചട്ടം.