വളപട്ടണം: പാപ്പിനിശേരിയില്‍ ഫാക്ടറിക്ക് തീ പിടിച്ച് കോടികളുടെ നഷ്ടം. പാപ്പിനിശേരി പഞ്ചായത്തിലെ തുരുത്തിയില്‍ ചമ്പക്കര പ്ലൈ ആന്റ് ബയോ ഫ്യൂവല്‍ സെന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ തീപിടുത്തമുണ്ടായത്. കണ്ണൂര്‍, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വലിയ ബോയിലറുകളില്‍ ഉപയോഗിക്കുന്ന മരപ്പൊടി ഉണ്ടാക്കുന്ന ഫാക്ടറിക്കാണ് ഇന്ന് പുലര്‍ച്ചെ 2.53 മണിയോടെ തീ പിടിച്ചത്. സ്ഥാപനത്തിന് തൊട്ടടുത്ത് താമസിക്കുന്ന പാര്‍ട്ണര്‍മാരിലൊരാളായ പ്രദീപ് ആണ് പുക പടരുന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു.

കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്റെ നേതൃത്വത്തില്‍അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ രാജീവന്‍, ജിബി ഫിലിപ്, സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് ജോണി തുടങ്ങി 25 ഓളം സേനാംഗങ്ങള്‍ ഏഴു മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവമറിഞ്ഞ് കെ വി സുമേഷ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ, എസ്‌ഐ വി ആര്‍ അരുണ്‍, എസ്‌ഐ അജയന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.