കൊച്ചി: സൗഹൃദം നടിച്ച് യുവാവിനെ പാലാരിവട്ടത്തുള്ള അപ്പാര്‍ട്‌മെന്റിലേക്കു വിളിച്ചുവരുത്തുകയും മര്‍ദിച്ചു പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്ത സംഭവത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി കെ.വി.സന്ദീപാണ് ആക്രമണത്തിന് ഇരയായത്. സന്ദീപിന്റെ പരാതിയില്‍ പാലാരിവട്ടം സ്വദേശി മനു കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കുമെതിരെ പോലിസ് കേസെടുത്തു. പ്രതികളായ നാല് യുവാക്കള്‍ക്കായി പാലാരിവട്ടം പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

മാര്‍ച്ച് 30നാണ് സന്ദീപ് ആക്രമണത്തിന് ഇരയായത്. ഒന്നാം പ്രതിയായ മനു മാര്‍ച്ച് 30ന് വൈകിട്ടു 4ന് സന്ദീപിനെ സൗഹൃദം നടിച്ചു പാടിവട്ടത്തെ അപ്പാര്‍ട്‌മെന്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. വൈകിട്ട് 6ന് ഇവിടെ നിന്നു മടങ്ങാന്‍ തുടങ്ങിയ സന്ദീപിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. പണം ആവശ്യപ്പെട്ട് മനു, സന്ദീപിന്റെ വയറ്റില്‍ ചവിട്ടുകയും മറ്റു പ്രതികള്‍ ചേര്‍ന്നു മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ സന്ദീപിന്റെ വാരിയെല്ലിനു പൊട്ടലേറ്റു.

തുടര്‍ന്ന് സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ഫോണ്‍ തട്ടിയെടുക്കുകയും അതിലെ വോലറ്റ് ആപ്പ് വഴി 24,757 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് അയപ്പിക്കുകയും ചെയ്തു. ഇതിനു പുറമേ പഴ്‌സില്‍ ഉണ്ടായിരുന്ന 13,000 രൂപയും പ്രതികള്‍ കവര്‍ന്നു. പരുക്കേറ്റ സന്ദീപ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.