കൊല്ലം: 11കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിയ്ക്ക് 75 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കൊല്ലം പരവൂര്‍ പൊഴിക്കരച്ചേരിയില്‍ കൂനന്റഴികം വീട്ടില്‍ വിനീതിനെയാണ് കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സമീര്‍ എ ശിക്ഷിച്ചത്. പൊഴിക്കര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വിനീത് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസം ബന്ധുവായ ആണ്‍കുട്ടിയെ ക്ഷേത്രത്തിന്റെ പിന്നിലെത്തിച്ചായിരുന്നു പീഡനം.

ക്ഷേത്രപരിസരത്ത് നിന്നും കുട്ടിയെ കടല്‍ക്കരയിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനവും ലൈംഗിക പീഡനവും പ്രതിനടത്തുകയായിരുന്നു. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. തടവിന് പുറമേ നാല് ലക്ഷത്തി 10, 000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ തുക ഒടുക്കിയില്ലെങ്കില്‍ 25 മാസം കൂടി അധികമായി കഠിനതടവ് അനുഭവിക്കണം. പിഴ തുകയിലെ 2 ലക്ഷം രൂപ അതി ജീവതനു നല്‍കാനും വിധിയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെയും പോക്‌സോ നിയമത്തിന്റെയും വിവിധ വകുപ്പുകളില്‍ ആയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത ആര്‍ ഹാജരായി. പരവൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രവീണ്‍ ജെഎസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.