മലപ്പുറം: മലപ്പുറം ജില്ലയിലെ യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായി രാസലഹരി വില്‍പന നടത്തിയിരുന്ന 33കാരന്‍ അറസ്റ്റില്‍. നിയമസഭ തെരഞ്ഞെടുപ്പ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പുളിക്കല്‍ ആലക്കപ്പറമ്പ് കുടുക്കില്‍ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ച 5.539 ഗ്രാം മെത്താംഫിറ്റമിനും 4,800 രൂപയും മൊബൈല്‍ ഫോണും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

കൊണ്ടോട്ടി, കരിപ്പൂര്‍ വിമാനത്താവള പരിസരം, എടവണ്ണപ്പാറ ഭാഗങ്ങളില്‍ യുവാക്കളെ കേന്ദ്രീകരിച്ച് വ്യാപകമായി രാസലഹരി വില്‍പന നടത്തിവരുന്നയാളാണ് മുസ്തഫയെന്നും ഇയാളുടെ കൂട്ടാളികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗത്ത് മലപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം. ശൈലേഷിന്റെ നേതൃത്വത്തില്‍ മലപ്പുറം എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ലഹരിവേട്ട.

പ്രതിയെ മലപ്പുറം ജിഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അസി. എക്സൈസ് ഇന്‍സ് പെക്ടര്‍മാരായ ടി. ദിനേശന്‍, ടി. സന്തോഷ്, മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍ പ്രമോദ് ദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ എന്‍. രഞ്ജിത്ത്, സി.ഇ.ഒമാരായ ഷംസുദ്ദീന്‍, ഹാഷിര്‍, സില്ല എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.