കോട്ടയം: വോട്ടര്‍ സ്ലിപ്പ് കൊടുക്കാനെത്തിയ ബിഎല്‍ഒയെ പാമ്പ് കടിച്ചു. കോട്ടയം പാമ്പാടിയിലാണ് സംഭവം. രണ്ട് തവണ പട്ടികടിച്ചതോടെ ബി.എല്‍.ഒ. ജോയി വര്‍ഗീസ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പാമ്പാടി പന്ത്രണ്ടാം മൈലിന് സമീപം തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ നല്‍കാനെത്തിയപ്പോഴാണ് ജോയിയെ പട്ടി ആക്രമിച്ചത്. തന്നെ പട്ടി കടിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന ഭാര്യയെ രക്ഷപ്പെടുത്താന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ജോയി.

വീട്ടില്‍ ആക്രമിക്കുന്ന പട്ടിയുണ്ടെന്ന് നേരത്തെ അറിവ് കിട്ടിയതിനെ തുടര്‍ന്ന് പറമ്പിന്റെ മതിലിനോട് ചേര്‍ന്നുനിന്ന് ഉടമയെ വിളിച്ചു. വിളികേട്ടതും പട്ടിയാണ് ആദ്യം എത്തിയത്. ഇതറിയാതെയാണ് ജോയി ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നത്. വീട്ടുടമയുടെ നിര്‍ദേശപ്രകാരം ഓടരുത് അനങ്ങാതെ നില്‍ക്കണം എന്ന് പറഞ്ഞതനുസരിച്ച് ജോയിയും ഭാര്യയും അനങ്ങാതെ നിന്നു. പട്ടിയെത്തിയതിന് തൊട്ടുപിന്നാലെ ഉടമയും എത്തി പട്ടിയെ ചങ്ങലയില്‍ ആക്കിയെങ്കിലും അനങ്ങാതെ നിന്ന ജോയിയെ പട്ടി ആക്രമിക്കുകയായിരുന്നു. രണ്ടു തവണ കടിച്ചു.

പട്ടിയുടെ ആക്രമണത്തിന് ശക്തി കൂടിയപ്പോള്‍ ജോയി ഭാര്യയെ വിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പാമ്പാടി ആശുപത്രിയിലും അവിടന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. പരിശോധനകള്‍ക്കും ചികിത്സയ്ക്കും ശേഷം ജോയിയെ വീട്ടിലേക്ക് മടക്കി അയച്ചു. പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനാല്‍ തുടര്‍ന്നുള്ള സ്ലിപ്പ് വിതരണം നടന്നില്ല. സ്ഥലം മാറി വന്നതിനാല്‍ സ്ഥലപരിചയത്തിനുവേണ്ടിയാണ് ഭാര്യയെയും ഒപ്പം കൂട്ടിയത്.