യാത്രയ്ക്കിടെ നഷ്ടപ്പെട്ട മാല കളഞ്ഞുകിട്ടി; മൂന്ന് വര്‍ഷത്തിന് ശേഷം ഉടമയ്ക്ക് തിരികെ നല്‍കി കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍

കൊച്ചി: മൂന്ന് വര്‍ഷം മുമ്പ് കൈമോശം വന്ന ഒരു പവന്‍ വരുന്ന സ്വര്‍ണ്ണമാല തിരികെ കിട്ടിയ അമ്പരപ്പിലും സന്തോഷത്തിലുമാണ് മാലദ്വീപ് സ്വദേശിനി ആയിഷത്ത് സൂസാന. കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ജസീറിന്റെ മാതൃകാപരമായ സത്യസന്ധതയാണ് ആയിഷത്തിന് ഈ നിധി തിരികെ നല്‍കിയത്. മകന്റെ ചികിത്സയ്ക്കായി വീണ്ടും കൊച്ചിയിലെത്തിയ ആയിഷത്തിന് ജസീര്‍ കഴിഞ്ഞ ദിവസം ആഭരണം നേരിട്ട് കൈമാറുകയായിരുന്നു.

2023-ല്‍ ഇടപ്പള്ളിയില്‍ നിന്ന് മൂവാറ്റുപുഴയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആയിഷത്തിന് മാല നഷ്ടപ്പെട്ടത്. രാത്രി താമസസ്ഥലത്തെത്തിയപ്പോള്‍ മാല കാണാനില്ലെന്ന് തിരിച്ചറിഞ്ഞ ആയിഷത്ത് ഉടന്‍ തന്നെ ജസീറിനെ വിവരമറിയിച്ചു. ജസീര്‍ ഓട്ടോറിക്ഷയില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും അന്ന് മാല കണ്ടെത്താനായില്ല. ഇതോടെ മാല എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതി ആയിഷത്ത് പ്രത്യാശ കൈവെടിഞ്ഞു.

എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം വാഹനം പെയിന്റ് ചെയ്യുന്നതിനായി അഴിച്ചപ്പോഴാണ് ജസീര്‍ ആ കാഴ്ച കണ്ടത്. സ്റ്റെപ്പിനി ടയര്‍ ഇരിക്കുന്ന ഭാഗത്ത് മാല കുടുങ്ങിക്കിടക്കുന്നു. മാല ലഭിച്ച ഉടന്‍ തന്നെ ജസീര്‍ ആയിഷത്തിനെ വിവരമറിയിച്ചു. വര്‍ഷങ്ങളായുള്ള പരിചയവും വിശ്വാസവുമാണ് ആയിഷത്തിന് ജസീറിലുണ്ടായിരുന്നത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടയിലും ജസീറിനെപ്പോലെ ഒരാളുടെ സത്യസന്ധത തനിക്ക് വലിയ ആശ്വാസമായെന്ന് ആയിഷത്ത് പറഞ്ഞു. സ്വര്‍ണ്ണത്തിന് വില കുതിച്ചുയരുന്ന ഈ കാലത്തും വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നഷ്ടമായ ആഭരണം സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ച ജസീറിനെ നന്ദിയോടെയാണ് ആയിഷത്തും കുടുംബവും സ്മരിക്കുന്നത്.