തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ ഇനി സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. തിങ്കളാഴ്ച എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ ആക്ടിങ് സെക്രട്ടറി എ.എ. റഹീം എന്നിവര്‍ ചേര്‍ന്ന് ഷാളണിയിച്ച് സ്വീകരിച്ചു.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏക പ്രസ്ഥാനം സിപിഐഎമ്മാണെന്ന തിരിച്ചറിവാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് നുസൂര്‍ പറഞ്ഞു. നാല് വോട്ടിന് വേണ്ടി വര്‍ഗീയ കക്ഷികളുമായി ഏതുതരം ഒത്താശകള്‍ക്കും തയ്യാറാകുന്ന സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുന്നതില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്നും ആ വിഴുപ്പുഭാണ്ഡം ഇനി താന്‍ ചുമക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടത്തിനായി രഹസ്യ ധാരണയുണ്ടെന്ന ഗൗരവകരമായ ആരോപണവും നുസൂര്‍ ആവര്‍ത്തിച്ചു. നഗരസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തതായി അദ്ദേഹം വെളിപ്പെടുത്തി. തലസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ 1:2 എന്ന അനുപാതത്തിലാണ് 'ഡീല്‍' നടപ്പാക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി നുസൂര്‍ പാര്‍ട്ടി വിട്ടത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ശൈലിക്കെതിരെയും അദ്ദേഹം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.