കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. ഇവരുടെ ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

അതേസമയം, കോഴിക്കോട് ആദ്യം നിപ ബാധിച്ച് മരിച്ചയാളുടെ ഒമ്പത് വയസുള്ള മകനും ഭാര്യാസഹോദരനും വെള്ളിയാഴ്ച ആശുപത്രിവിടും. കഴിഞ്ഞ ദിവസം വന്ന ഇവരുടെ നിപ പരിശോധന ഫലം നെഗറ്റീവായിരുന്നു. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി എടവലത്ത് മുഹമ്മദിന്റെ മകനും ഭാര്യാസഹോദരനുമാണ് ഇന്ന് ആശുപത്രി വിടുക.

ആശുപത്രി വിടുന്ന രണ്ട് പേരും ഹോം ക്വാറന്റീനിൽ പ്രവേശിക്കും. ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിന്മെന്റ് സോണുകളിലെ നിയന്ത്രണം പിൻവലിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലുള്ളവരുടെ പരിശോധന ഫലം നെഗറ്റീവായത്.

നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 216 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 649 ആയി കുറഞ്ഞു. പുതുതായി ആരെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.