പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ ബാധിതനായി ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരന്‍ ആണ് ശനിയാഴ്ച വൈകിട്ട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കടുത്ത ശ്വാസതടസ്സവുമായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ നിപ സൂചനകള്‍ കണ്ടതിനെ തുടര്‍ന്ന് തത്സമയം ഐസൊലേറ്റ് ചെയ്ത് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലാക്കിയിരുന്നുവെങ്കിലും ചികിത്സ ഫലം കാണാതെ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മരണപ്പെടുന്നത്.

ഇതിന് മുമ്പ് മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ച് മരിച്ചിരുന്നു. തുടര്‍ച്ചയായ മരണങ്ങളോടെ വീണ്ടും ആരോഗ്യ വകുപ്പും പൊതുജനങ്ങളും അതീവ ജാഗ്രതയിലാണ്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിനും രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിപയെ നേരിടുന്നതിന് കര്‍ശന നിയന്ത്രണങ്ങളോടെയും നിരീക്ഷണത്തിലൂടെയും ആരോഗ്യ വകുപ്പ് മുന്നേറ്റം തുടരുമ്പോള്‍ കോവിഡ് കാലത്തെ ജാഗ്രതാ മാനദണ്ഡങ്ങള്‍ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണ് പുതിയ നിപ മരണം സംസ്ഥാനത്തെ ആരോഗ്യമേഖലയെ അതീവ ആശങ്കയിലാക്കുന്നത്.