പത്തനാപുരം:പത്തനാപുരം എൻ.എസ്.എസ് യൂണിയനിൽപ്പെട്ട കരയോഗാംങ്ങളുടെ വിവാഹങ്ങൾക്ക് ഇനി ഔദ്യോഗിക പ്രാർത്ഥനാ ഗാനവുമുണ്ടാകും.നായർ സമുദായാംഗങ്ങളുടെ വിവാഹ വേളയിൽ ആലപിക്കുന്നതിനുള്ള പുതിയ വിവാഹ മംഗള പ്രാർത്ഥനാ ഗാനമൊരുക്കിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ.148 കരയോഗങ്ങളിലെ അംഗങ്ങൾ പങ്കെടുത്ത സമ്മേളനത്തിലാണ് വിവാഹ മംഗള പ്രാർത്ഥനയുടെ പ്രകാശനം നടന്നത്.ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ രചിച്ച ഗാനം സംഗീത സംവിധായകനും ഗായകനുമായ എം.ജയചന്ദ്രൻ ആയിരക്കണക്കിനു സമുദായ പ്രവർത്തകർക്കു ചൊല്ലിക്കൊടുത്തു.

പൈതൃകത്തിൽ കിട്ടിയ ഒരു പാട്ടുപോലെ ആയിരിക്കണമെന്നും ഇപ്പോൾ തയാറാക്കിയതല്ലാതെ എവിടെയോ കേട്ടുമറന്നതു പോലെ, നമ്മുടെ കൂടെ ഉണ്ടായിരുന്ന പാട്ട് പോലെയും ഇപ്പോൾ ഒന്നുകൂടി കേൾക്കുന്നതു പോലെയുമാകണം എന്ന തരത്തിലുമാണ് ഈണം ചെയ്ത് ഗാനം തയാറാക്കിയിരിക്കുന്നതെന്ന് എം.ജയചന്ദ്രൻ പറഞ്ഞു. പ്രാർത്ഥനാ ഗാനത്തെപ്പറ്റി ഹരിനാരായണനുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു ഗാനത്തിന് സംഗീതം പകർന്നത്. നായർ സമുദായത്തിന് മാത്രം വിവാഹത്തിന് പല ഭാഗങ്ങളിലും പ്രാർത്ഥന ഇല്ലെന്നും മംഗളസംഗീതമായി വായ്ക്കുരവ മാത്രമേ ഉള്ളൂവെന്നും മനസിലാക്കിയാണ് ഗാനം. പഠനം നടത്തിയപ്പോൾ മറ്റു പല സമുദായങ്ങൾക്കും വിവാഹവേളയിൽ പ്രാർത്ഥന ഉള്ളതിനാലാണ് പുതിയ ആചാരക്രമത്തിന് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2.16 മിനിട്ട് വരുന്ന ഗാനത്തിന് വരികളിങ്ങനെ

'വിഘ്‌നേശ്വരം ഗുരുവും ആദിത്യനഗ്‌നിയും,
വാണിയും ബ്രഹ്മനും തുണയേകണം, സുമുഹൂർത്തമാക്കേണമീ മംഗളം
സദ്ഗുരു ശുഭ തീർത്ഥമാകട്ടെ ജയമംഗളം.

ഉമയോട് പരമേശനെന്ന പോലെ
ഹരിയോട് രമ വാണിടുന്ന പോലെ
ഇരുപേരും ഒന്നിച്ച് കാലമേറെ
നലമോടെ വാഴട്ടെ ജയമംഗളം.

രഘുരാമസീതാ സമം സദസ്സിൽ
വധുവൊത്ത് വിധുവായ വരനിരിക്കെ
ഇരു കുടുംബം തമ്മിൽ ഇതളുചേരും
ഹൃദയങ്ങളോതിടും ജയമംഗളം.

കുരവയിട്ടാമോദമൊഴുകിടുമ്പോൾ
ഉയിരോടുയിർ ചേർന്ന് താലിചാർത്തും വരണമാല്യത്തോടെ വലതുവയ്‌ക്കെ
അരുളട്ടെ മംഗളം പത്മനാഭം
ശ്രീ പത്മനാഭൻ ....'

യാതൊരു തരത്തിലും പ്രതിഫലം വാങ്ങാതെയാണ് ഗാനരചയിതാവും ഗായകനും വിവാഹമംഗള പ്രാർത്ഥനാ ഗാനം ചിട്ടപ്പെടുത്തിയതും ആലപിക്കുകയും ചെയ്തതെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ബി. ഗണേശ്‌കുമാർ എംഎൽഎ പറഞ്ഞു. എൻഎസ്എസ് നേതൃത്വത്തിന്റെ അനുമതിയോടെയാണ് സമുദായ അംഗങ്ങളുടെ ഇടയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് ചരിത്രപരമായ ഈ ഗാനം രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഗായകനെയും ഗാനരചയിതാവിനെയും ആദരിച്ചു.

സമൂഹമാധ്യമങ്ങൾ വഴി ലോകമെമ്പാടുമുള്ള നായർ സമുദായാംഗങ്ങളിലേക്ക് പ്രാർത്ഥനാ ഗാനം എത്തിക്കാനാണ് ഉദ്ദേശം.ഇതിന്റെ ഭാഗമായി ഗാനത്തിന്റെ സിഡി അശോക് ബി.വിക്രമന് നൽകിക്കൊണ്ട് ഗണേശ് കുമാർ പ്രകാശിപ്പിക്കുകയും ചെയ്തു.