തിരുവനന്തപുരം: പട്ടിക വർഗ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവർക്ക് ഓണസമ്മാനം. ഓണാഘോഷത്തിന് ഈ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവർക്ക് ആയിരം രൂപ വീതം നൽകാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിക്കുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കോട്ടയം ജില്ലയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയിരം രൂപ വീതം ഉത്സവബത്ത നൽകാനാണ് സർക്കാർ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് ആയിരം രൂപ ഉത്സവബത്തയായി നൽകാനാണ് സർക്കാർ തീരുമാനിച്ചത്.

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000 രൂപയാണ് സംസ്ഥാന സർക്കാർ ബോണസ് പ്രഖ്യാപിച്ചത്.ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. ഓണം അഡ്വാൻസായി 20000 രൂപയാണ് സർക്കാർ ജീവനക്കാർക്ക് അനുവദിച്ചത്.സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നൽകും.